2007-11-27

എത്ര നാള്‍?

സ്നേഹവലയമാണ്
വിടര്‍ത്തിപ്പിടിച്ച ഒരുപാട് കൈകളും
കുതിര്‍ന്നുപോകുന്ന കണ്ണുകളുടെ നോട്ടവും
പുഞ്ചിരിയോടെ വിളിക്കുന്ന ഒരുപാട് മുഖങ്ങളും

ഒരു വിരല്‍ത്തുമ്പിലും അറിയാതെ പോലും തൊടാതെ
ഒരു കൃഷ്ണമണിയിലും അറിയാതെ പോലും പെടാതെ
മുഖം തിരിച്ച്, നടിച്ച്, അകന്ന്

എത്ര നാള്‍?

തൊട്ടാല്‍ പിന്നെയതൊരു മന്ത്രമാണ്
മാന്ത്രിക വലയമാണ്
അടുപ്പിച്ചെടുത്ത് മാറോടണക്കും
തൊലിയോടേ കിള്ളിയെടുത്ത്
അപ്പോഴും വേദനയാണ്
പിടച്ചിലാണ്
ചിലപ്പോള്‍ മുങ്ങിമരിക്കുക അതിലാവും

ശീലമാവരുത്
ഒരു മന്ത്രവും
കുതിര്‍ന്ന് പോവരുത്
ഒരു പെരുമഴയിലും
മുങ്ങിപ്പോവരുത്
ഒരു തിരയിലും

കരയില്‍ തന്നെ പിടക്കണം
പാറക്കെട്ടുകളെപ്പോലേ
പക്ഷെ, എത്ര നാള്‍?

11 പ്രതികരണങ്ങള്‍:

Anonymous said...

ചില പാറകളിലാണ് മനുഷ്യര്‍ ഉദാത്തമായ കലാസൃഷ്ടികള്‍ പണിഞ്ഞു തീര്‍ത്തത്. ആ പാറകളും ഉള്ളില്‍ പിടഞ്ഞുകൊണ്ടിരുന്നവയായ്യിരിക്കാം. മനുഷ്യര്‍ ശിലകളെ ശില്പമാക്കുന്നതിനു മുമ്പ് നിശബ്ദമായി ശിലയുടെ അനുവാദം ചോദിക്കുമായിരുന്നുവത്രെ. മരം കൊണ്ടു കൊട്ടാരം പണിയുന്നതിനു മുമ്പ് വൃക്ഷപൂജ നടത്തി മരം മുറിയ്ക്കുവാനും ഉളിവീഴുമ്പൊ മനകണക്ക് തെറ്റാതെ മുറിഞ്ഞ് പോരാനും വേണ്ടി പ്രാര്‍ഥിച്ചിരുന്ന മനുഷ്യരുണ്ടായിരുന്നു. ആ മരവും ഒരു പിടച്ചില്‍ ഉള്ളിലൊതുക്കിയാവണം കഴിഞ്ഞു പോന്നിരുന്നത്.

മരങ്ങള്‍ക്കും പാറകള്‍ക്കും സാധ്യമായ ഒന്നുണ്ട്, സകലചരാചരങ്ങള്‍ക്കും സാധ്യമായ ഒന്നുണ്ട്, ഒരു പ്രാര്‍ഥനയ്ക്കു നല്‍കാന്‍ കഴിയുന്ന വരം. തങ്ങളെത്തന്നെ. മരങ്ങളും പാറകളും ശില്പങ്ങളാകുവാന്‍ അവരവരെത്തന്നെ നല്‍കുന്നു. ഒരു മന്ത്രത്താലുമല്ല, കരളലിയിപ്പിക്കുന്ന നോട്ടങ്ങളാലല്ല, തിരയല്ല - നിശബ്ദമായ ഒരു പ്രാര്‍ഥന ഉണ്ടായിരുന്നു. അത് കേള്‍ക്കാതെ പോകരുത്, കണ്ടില്ലെന്ന് നടിക്കരുത്.

Anonymous said...

ഒരു പൊട്ടിയപട്ടം പോലെ പറന്ന് നടക്കാത്തതെന്ത്‌ ?
പറന്ന് പറന്ന് തളരുമ്പോള്‍ ഒരില ഞെട്ടറ്റുവീഴുമ്പോലെ മെല്ലെമെല്ലെ കാറ്റിലലഞ്ഞ് താഴേക്ക് വീഴാലോ..

ശ്രീ said...

“ശീലമാവരുത്
ഒരു മന്ത്രവും
കുതിര്‍ന്ന് പോവരുത്
ഒരു പെരുമഴയിലും
മുങ്ങിപ്പോവാരുത്
ഒരു തിരയിലും...”

നന്നായിട്ടുണ്ട്.

:)

Sanal Kumar Sasidharan said...

ശീലമാവരുത് ഒന്നും
കുതിര്‍ന്നു പോവരുത് ഒന്നിലും

ഇത് ഇന്നത്തെ ജീവിതത്തിന്റെ മുദ്രാവാക്യമാണെന്നു തോന്നുന്നു.പ്രത്യേകിച്ചും പെണ്ണിന്റെ.

കരയില്‍ തന്നെ പിടക്കണം
പാറക്കെട്ടുകളെപ്പോലേ
പക്ഷെ, എത്ര നാള്‍?

ഈ ചോദ്യം അതിന്റെ മുഖത്തടിക്കുന്ന തിരമാലയാണ്.വളരെ വളരെ നന്നായി

വേണു venu said...

കരയിലേയ്ക്കടിച്ചു തകരുന്ന ഓരോ തിരയ്ക്കും അറിയാം അടുത്ത നിമിഷത്തെ പൊട്ടിത്തകര്‍ച്ച. പുറകേ വരുന്ന തിരകള്‍ കാണുന്നെങ്കിലും ചില ശീലങ്ങള്‍ മാറില്ലെന്നു പറഞ്ഞു കൊണ്ടു തന്നെ തല്ലി തകരുന്നു....

നല്ല ആശയങ്ങളും വരികളും.:)

സജീവ് കടവനാട് said...

:)

reshma said...

ആരോ പറഞ്ഞപോലെ ഒന്നും പറയാതെ അറിയാതെ, ഒന്നും കൊടുക്കാതെ വാങ്ങാതെ എന്ത് കോപ്പാണ് ജീവിതം. ജീവിതം ഇസ് എ കപ്പ് ഒഫ് റ്റീ എന്നും പറയാം.
':D'

Unknown said...

ആഗ്രഹമുണ്ടായിരുന്നു പെട്ടുപോകരുതെന്ന്....പക്ഷേ പെട്ടുപോയി....കുതിര്‍ന്നലിഞ്ഞില്ലാതെയുമായി...പെട്ടുപോകാതെ എന്നെങ്കിലും പെടുമോയെന്നോര്‍ത്തു സുഖമുള്ളൊരു വേദന ഉള്ളിലമര്‍ത്തിയുള്ള ആ ഒളിവുജീവിതത്തിന് ഈ ഇല്ലായ്മയേക്കാള്‍ 100 ഇരട്ടി സുഖമുണ്ടായിരുന്നു...

ബിന്ദു said...

ഒരു തിര, ഒരു വല്യ തിര, സുനാമിയുടെ രൂപത്തില്‍ വന്നു പാറക്കെട്ടിനെ അടിച്ചോണ്ടു പോവും. അപ്പോഴൊ?

അപര്‍ണ്ണ said...

ഇടക്കിടക്കു blog-ലും Orkut-ലും ഒക്കെ വന്നും പോയും ഇരിക്കുന്ന കാര്യമാണൊ പറഞ്ഞത്‌? ഇഞ്ചിക്കുട്ടിയേച്ചിയേ..എത്ര വലിയ തിര വന്നാലും പാറയെ താത്കാലികമായി മറക്കാം എന്നല്ലെ ഉള്ളൂ, എത്ര നാള്‍ കഴിഞ്ഞാലും അതിനെ അലിയിക്കാന്‍ കഴിയില്ലല്ലോ. ;-)

അനിലൻ said...

ഇതെന്താ കവിതയെഴുതുന്ന പെണ്ണുങ്ങളൊക്കെ ഇങ്ങനെ!

നന്നായി