2006-11-30

ഐസുകട്ടകള്‍

അലമാരകളിലൊന്നില്‍ പഴയ സിറുഞ്ചുകള്‍ തേടിയപ്പോഴാണ്, ഇളം നീല ചട്ടയു‍ള്ള, കൈപ്പത്തിയോളം വലുപ്പമുള്ള പുസ്തകം, കെട്ടിവെച്ചിരുന്ന പഴയ തുണികളൊന്നില്‍ നിന്ന് നിലത്തേക്ക് വീണത്. താളുകളെല്ലാം മുഷിഞ്ഞ പുസ്തകത്തേക്കുറിച്ചവള്‍ തീര്‍ത്തും മറന്നിരുന്നിരിക്കണം. അതിശയത്തോടെയാണ് അവള്‍ അത് തുന്നത് എന്നതു തന്നെ.

വീട്ടില്‍ വിരുന്നുകാര്‍ എത്തിച്ചേരുവാന്‍ ഏതാണ്ട് ഒരു മണിക്കൂറൊ മറ്റോ മാത്രം ബാ‍ക്കി നില്‍ക്കേ,കുളിച്ച് വസ്ത്രം മാറി, വീടെല്ലാം വൃത്തിയാക്കി, പാകം ചെയ്ത ഭക്ഷണം മേശപ്പുറത്തെ കാസറോളുകളില്‍ പകര്‍ന്ന് വെച്ച്, തുകല്‍ സഞ്ചിയില്‍ പരതിയപ്പോഴാണ്, സിറുഞ്ചുകള്‍ തീര്‍ന്നുപോയെന്ന് അവള്‍ മനസ്സിലാക്കിയത്. സിറുഞ്ചു വാങ്ങാന്‍ തിരക്കിനിടയില്‍ മറന്നുപോയതോ അതോ മന:പൂര്‍വ്വം ചെയ്തതോയെന്ന് അവള്‍ക്ക് തന്നെ നിശ്ചയമില്ലായിരുന്നിരിക്കണം. അതോ ആ പുസ്തകം കണ്ണില്‍പ്പെടാന്‍ ഒരു നിമിത്തമായതോ?

പുസ്തക താളുകളില്‍ അങ്ങിങ്ങായി രക്തത്തിന്റെ ഉണങ്ങിയ നിറം മങ്ങിയ ചെറിയ പാടുകള്‍. താളുകള്‍ക്കിടയില്‍ മയില്‍പ്പീലി തുണ്ടിന്റെ അവശിഷ്ടങ്ങള്‍. പണ്ട് എന്തൊക്കെയോ കുറിച്ചു വെച്ചിരുന്ന മുഷിഞ്ഞ താളുകള്‍. കൊച്ചു കഥകളും പെന്‍സില്‍ കൊണ്ട് വരച്ച പടങ്ങളും മങ്ങിയ താളുകളില്‍ അടര്‍ന്നു വീഴാതെ പറ്റിപ്പിടിച്ച്.

നിറമുള്ള ബലൂണ്‍പൊട്ടുകള്‍ ചിതറിയ മുറ്റം. ക്രിസ്തുമസ്സിനു ഉമ്മറം അലങ്കരിക്കാന്‍ വാങ്ങിച്ച നിറമുള്ള ബലൂണുകള്‍. ശ്വാസം നിറഞ്ഞ് വീര്‍പ്പുമുട്ടി ചിതറിയ ബലൂണുകള്‍. ആയുസെത്തും മുന്‍പേ, മുറ്റം മോടിപിടിപ്പിക്കുന്നതിനു മുന്‍പേ വിടപറയേണ്ടി വന്നവ.

താളുകളില്‍ മുഖം ചേര്‍ത്ത് അവള്‍ ശ്വാസം ആഞ്ഞു വലിച്ചു. ഓര്‍മ്മകള്‍ അവളുടെ തലയാകെ വെട്ടിപ്പൊളിക്കുന്നതു കൊണ്ടാവണം വിരലുകള്‍ കൊണ്ട് നെറ്റിമേല്‍ നന്നായി അമര്‍ത്തിയത്. മേശമേല്‍ വെച്ചിരുന്ന നാല് മരുന്നു കുപ്പികളുടെ നേരിയ പ്ലാസ്റ്റിക്ക് അടപ്പുകള്‍ അവള്‍ നഖം കൊണ്ട് പൊട്ടിച്ച ശേഷം, തുണികൊണ്ട് വരിഞ്ഞു മുറുക്കിയ തുടയില്‍ അവയെല്ലാം കുത്തിയിറക്കി.

രാവും വരെ, വീണ കമ്പികള്‍, ചോര പൊടിഞ്ഞ എന്റെ വിരലുകളെ നക്കി തോര്‍ത്തിക്കൊണ്ടിരുന്നു. പിന്നീടെപ്പോഴോ, പ്ലാങ്ങ് എന്ന ശബ്ദത്തോടെ അവയെല്ലാം തൊണ്ട പൊട്ടി മരിച്ചു വീണു.

കൈകാലുകള്‍ കുഴയുമ്പോലെ തോന്നിയതുകൊണ്ടാവണം അടുത്തു കിടന്ന മേശയിലേക്ക് ചാരി നിന്നു. എവിടെയോ ഒരു പട്ടത്തിന്റെ കഥയുള്ളതായി ഓര്‍ത്തെടുത്തു പുസ്തകമാകെ അവള്‍ പരതി. പുസ്തകത്തിന്റെ താളുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന അവളുടെ പട്ടം.

ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ വിരിയുന്ന എന്റെ കൂട്ടുകാരെ തേടി വരുവാന്‍, കവിതകള്‍ എഴുതിയ പട്ടം ഞാന്‍ പറത്തിവിട്ടു. എന്നെ വിട്ടുപോകുന്നത് സഹിക്കാതെയാവണം, അവയെല്ലാം ഏതോ മരക്കൊമ്പില്‍ നൂലു ചുറ്റി സ്വയം മരണം വരിച്ചു.

പരാജയത്തിന്റെ കഥകള്‍. മൂന്ന് തവണ.

ഇനി പറയേണ്ടത് ഐസുകട്ടകളുടെ കഥയാണ്. വിജയത്തിന്റെ കഥയാണ്. തീര്‍ച്ചയാണവള്‍ക്ക്. ഒരു പേന കയ്യിലെടുത്തു പിടിച്ചു നോക്കി. കഴിയുന്നില്ല. കൈ കുഴയുന്നു. ഇപ്പോള്‍ തീര്‍ത്തും അവശയായി അവള്‍. വിയര്‍ത്തു ദേഹമെല്ലാം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. പതിയേ വേച്ചു വേച്ചു, തീന്‍ മേശയിലെ ഐസ് ബക്കറ്റില്‍ വെച്ചിരുന്ന ഐസ് കട്ടകള്‍ വാരി കവിളുകളില്‍ നിറച്ചു. വിരുന്നുകാര്‍ കുറച്ച് താമസിച്ചാ‍ലും ദേഹം ശീതികരിച്ചിരിക്കട്ടെ എന്നവള്‍ ഒര്‍ത്തിരുന്നിരിക്കണം...ഐസുകട്ടകളുടെ കഥ ആരെങ്കിലും പൂരിപ്പിക്കും വരെ.

10 പ്രതികരണങ്ങള്‍:

കാളിയമ്പി said...

അവസാനം അവള്‍ മരിച്ചോ..എന്തായി..

ഒറക്കം ശരിയ്ക്കില്ലാഞ്ഞാവണം..ഒന്നും മനസ്സിലാവണില്ലല്ലോ ഇഞ്ജിയേച്ചിയേ..


ഫ്രണ്ട്സിലെ ജോയി സ്റ്റയിലില്‍

“ഉത്തരാധുനികനെഴുതുമല്ലേ ആങ് ഹാ‍..”

:):)..:D..:()

ഡയലോഗിട്ടിട്ട് ചിരി വേണ്ടേ..

സൂര്യോദയം said...

ഫ്രീസറിലായിരുന്നെങ്കില്‍ കുറേക്കാലം കൂടി ഉറച്ച ശരീരവും അലിയുന്ന മനസ്സുമായി ഇരിക്കേണ്ടിയിരുന്ന ആ ഐസ്‌ കട്ടകള്‍ക്ക്‌ ഒരു ദുരന്തസാക്ഷിയായി അലിഞ്ഞില്ലാതാവാനാകും യോഗം... :-)

Adithyan said...

എന്താ ഇവിടെ സംബവിക്കുന്നെ?

അല്ലാ എന്താ ഉദ്ദേശം? ഇബിടെ സാധാരണക്കാര്‍ക്കും പോസ്റ്റ് ബായിക്കണ്ടേ? പാവങ്ങള്‍ക്ക് ജീവിക്കാന്‍ വയ്യാണ്ടായോ?

Peelikkutty!!!!! said...

വീണ കമ്പികള്‍ തൊണ്ട പൊട്ടി മരിച്ചു വീണു..ഐസ് കട്ടകള്‍ ഫ്ര്ഡ്ജിലു വച്ചു..ന്നിട്ട്?

സു | Su said...

അവസാനം, മൂക്കില്‍ പഞ്ഞിയും വെച്ച് കിടക്കുമ്പോള്‍ അവള്‍ അറിഞ്ഞു, അവളുടെ കഥകളെ ആരും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന്. സ്വര്‍ഗ്ഗത്തിലെത്തി, അവള്‍ ഒരു പുസ്തകമെടുത്ത് വീണ്ടും, ഒരു പരാജയക്കഥ എഴുതി. അവളുടെ വിശ്വാസത്തിന്റെ പരാജയക്കഥ. എന്നിട്ട് അവള്‍ ആരും കാണാതെ സൂക്ഷിച്ചു. ആകെയുള്ള ഒരു വിജയത്തിന്റെ കഥയ്ക്ക് മുകളില്‍ ആ പരാജയം കൂടെ വെക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല.

മനോജ് കുമാർ വട്ടക്കാട്ട് said...

ഇനി പറയേണ്ടത്‌ ഐസുകട്ടകളെക്കുറിച്ചാണ്‌, നിര്‍ജ്ജീവമാകാന്‍പോകുന്ന ശരീരത്തില്‍ കാലടികള്‍മുതല്‍ മേലോട്ട്‌ ഇഴഞ്ഞുകയറുന്ന അതിന്റെ തണുപ്പിനെക്കുറിച്ചാണ്‌....

Siju | സിജു said...

ഇരിങ്ങലേട്ടന് ചിലപ്പോള്‍ സഹായിക്കാന്‍ പറ്റിയേക്കും

ഡാലി said...

എന്റെ നാലുകെട്ടും തോണിയും (രണ്ടാമത്തെ എന്റെ എവിടെ?)...
പുനര്‍ജന്മം!?
ഐസ് കട്ടകള്‍: ഹായ് :)!
രസം കൊല്ലി: ങേ :)?
(മനസ്സിലായി) വട്ടാണല്ലേ :D (ഹാ ഹാ ഹാ!)

കാല്പനികത, ആധുനികത, ഉത്തരാധുനികത, മാജിക് റിയലിസം... പിന്നേയോ? നിയോ റിയലിസം
ഇതിലേതാ സാധനം?

ബിന്ദു said...

എന്റെ കുട്ടിക്കിതെന്തുപറ്റിയതാണാവൊ, ഇങ്ങനെ ഒക്കെ തോന്നാന്‍??;)
ആദി ചോദിച്ചതു തന്നെ ഒന്നുകൂടി ഉറക്കെ ചോദിക്കുന്നു.പാവങ്ങള്‍ക്കിവിടെ ജീവിക്കണ്ടെ??:)

Inji Pennu said...

അമ്പിയേ,എനിക്കും വലുതായിട്ടൊന്നും മനസ്സിലയില്ല :)
സൂര്യോദയം മാഷേ, നന്ദി:)
ആദിയേ,ഹഹഹ.ജീവിക്കണ്ട :)
പീല്ലിസ് : ഒന്നുമില്ല.
സൂവേച്ചി,നന്ദി.അയ്യോ പൂരിപ്പിക്കണ്ട.അത് വെറുതേ എഴുതിയതാണ് അങ്ങിനെ.
താരക്കുട്ടീ,ഭയങ്കര നന്ദീം :)
പടിപ്പുര വാതിത്സ്: നന്ദി പിടിച്ചോളൂ
സിജു: ഹഹഹ
ഡാലിക്കുട്ട്യേ:അതൊന്നുമല്ല, പ്ലെയിന്‍ ആന്‍ സിമ്പിള്‍ രസംകൊല്ലി.:)
ബിന്ദൂട്ടിയെ: നിങ്ങടെ രണ്ടാടേം ജീവിതം ദുഷ്കരമാക്കുകയാണെന്റെ ഏക ലക്ഷ്യം :)