2008-03-24

അവറ്റങ്ങള്‍!

മുന്‍പ്:
'അതെന്താ അമ്മാമ്മേ അവരുടെ അടുത്ത് പോയാ?'

'തിളക്കണീ വെയിലുത്ത് പൂയി അടെ കുത്തീരുന്നിട്ട് അവറ്റേടെ കൂട്ട് കറക്കില്ലേ ന്റെ പൊന്നു മാളേ. ദ് മാത്രല്ല, അവറ്റങ്ങളൊക്കെ പണിക്കാരല്ലേ. എന്ത് മനുഷ്യരാന്ന് ആര്‍ക്കറിയാ? കുട്ട്യോളെ പിടിച്ചേച്ചോണ്ട് പോനും മതി അവറ്റങ്ങള്. ഒറ്റെണ്ണത്തിനേം വിശ്വസിക്കാന്‍ കൊള്ളില്ല്യാ ഇക്കാലത്ത്. മാള് വേം ഉമ്മറത്ത് കേറിക്കേ.'

ഒരിക്കല്‍:
'വേണ്ടാ സീതേ. ഞാന്‍ വരുന്നില്ല. നിന്റെ പാട്ടിക്കൊക്കെ ഇഷ്ടാവോ? ഞാന്‍ മീറ്റൊക്കെ കഴിക്കുന്ന ആളല്ലേ? അതും നിന്റെ എന്നും പൂജയും മറ്റുമുള്ള വീട്ടില്‍...'

'അതിനാലെന്നേ? ആമാ, പാട്ടിക്ക് പുടിക്കാത്. പക്ഷെ നീ എന്‍ ക്ലോസ് ഫ്രന്റ് ആക്കും. നീ കണ്ടിപ്പാ വന്തേ ആകുണം. പാട്ടിയെ എപ്പടിയാവത് സമാളിക്കലാം. സുമ്മായിരി. നീ വന്ത്...ഉം...കേരളാവില്‍ വര്‍മ്മ ഫാമിലിയാക്കും.' പൂജാമുറിയിലെ ചെറുമണികള്‍ പോലെ നിറുത്താതെയുള്ള സീതയുടെ ചിരി.


തലയോടിന്റെ പുറക് വശത്ത് ഒത്ത നടുക്കായിട്ട് ഒരു നാണയവലുപ്പത്തില്‍ വിരലുകളോടിച്ചാല്‍ പതിഞ്ഞിരിക്കുന്ന ഒരു എട്ടുകാലി രൂപം കൈയ്യില്‍ തടയും. അത് രോമാവൃതമായ എട്ടുകാലുകളും നീട്ടി മസ്തിഷ്കത്തില്‍ വലകള്‍ നെയ്യാറുണ്ട്. താരാട്ടിലൂടെ, സ്പര്‍ശത്തിലൂടെ, നോട്ടത്തിലൂടെ. മസ്തിഷ്ക്കത്തിന്റെ താഴോട്ട് ഒരു തള്ളവിരല്‍ വണ്ണത്തില്‍ കാലുകള്‍ തുടങ്ങുന്നിടം വരെ ചുറ്റിപ്പിണഞ്ഞ് താഴോട്ടും.

ഭയത്തിന്റെ പശിമയുള്ള നേരിയ വലകളില്‍ ഒന്നു പോലും സ്പഷ്ടമായി കാണുവാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അടര്‍ത്തിമാറ്റുവാന്‍ ശ്രമിക്കുമ്പോല്‍ പിടി തരാറില്ല. തെന്നിതെന്നി പോകുന്ന വലകള്‍ വരിഞ്ഞു മുറുക്കും. ഓരോ അണുവിലും ഓരോ മിടിപ്പിലും വിഷം. എട്ടുകാലികള്‍ ഇരകളെ വെച്ചെക്കില്ല, കരുണ തീരെയില്ല. ദേഹമാസകലം വലിഞ്ഞ് മുറുക്കി വിഷം കുടിപ്പിച്ച് ജീവിപ്പിക്കും. വിഷം വിഷത്തിനു അതീതമാവും. പറിച്ചെറിയാന്‍ നോക്കുന്നവരെ അതിലും ശക്തിയോടെ വരിഞ്ഞു മുറുക്കി സ്വന്തമാക്കും.

                                                       ........

ശൈത്യകാലം മഞ്ഞ്പുതച്ച് കിടത്തിയിരിക്കുന്ന ആളൊഴിഞ്ഞ ന്യൂയോര്‍ക്കിന്റെ സബേര്‍ബ്സ് ആയ റോക്ക്ല്ലാന്റ് കൌണ്ടിയിലേക്ക് എന്നേയും വഹിച്ചുകൊണ്ട് എസ് യൂ വി ചീറിപാഞ്ഞുകൊണ്ടിരുന്നു. സിനിമയില്‍ കാണുന്ന കണ്ണാടി പോലുള്ള ഉയര്‍ന്ന കെട്ടിടങ്ങള്‍ മാത്രമുള്ള അമേരിക്കയില്‍ നിന്ന് ഏതോ പോസ്റ്റ്കാര്‍ഡുകളില്‍ കാണുന്ന ഗ്രാമത്തിലേക്ക് ചീറിപ്പായുകയാണ്. വാടിക്കരിഞ്ഞ് നില്‍ക്കുന്ന ചുള്ളിക്കമ്പുകള്‍ മരങ്ങളായിരുന്നുവെന്ന് തോന്നിപ്പിക്കുന്നത് അവയുടെ സ്ഥാനം കൊണ്ടു മാത്രം.

വണ്ടിയുടെ വേഗതയില്‍ ഹൃദയം വിറങ്ങലിച്ചുപോയിരുന്നു. അത് തണുപ്പ് കൊണ്ടെന്ന് ആശ്വസിച്ചിരിക്കെ പെട്ടെന്നാണ് തെറിച്ച് വീണത്. മഞ്ഞിലേക്ക്. മഞ്ഞിലേക്ക് ഞെരിഞ്ഞമരുകയായിരുന്നു. തല പതിയേ വെട്ടിച്ചപ്പോള്‍ വണ്ടി മരത്തില്‍ ഇടിച്ചുവെന്ന് മനസ്സിലായി. വണ്ടിയുടെ മഞ്ഞയും ചുവപ്പും ലൈറ്റുകള്‍ മിന്നിക്കൊണ്ടിരുന്നു.

സന്ധ്യ ഇരുട്ടിലേക്ക് കലരുന്ന നേരം. ഒരു വണ്ടി പോലും നിറുത്തുന്നില്ല. ആരും കണ്ടു കാണുവാന്‍ സാധ്യതയില്ല. കുതിരയുടെ കണ്ണുകള്‍ വശങ്ങളിലേക്ക് ശ്രദ്ധ പോകാതെ മൂടിയിരിക്കുന്നതുപോലെ മറ്റു വണ്ടികളിലുള്ളവരും പ്രയാണമാവണം, അടുത്ത അപകടം വരെ.

അങ്ങിനെ മരിച്ചുപോകുമെന്ന് എപ്പോഴോ തോന്നിയ നേരത്ത്, ഇരുട്ടിലും ചുവപ്പെന്നു തോന്നിക്കുന്ന ഒരു വലിയ ട്രക്ക് വന്നു നിന്നു. അജാനുബാഹുവായ രണ്ട് കറുത്ത ശരീരങ്ങള്‍. ന്യൂ യോര്‍ക്കിലെ കറുത്ത വര്‍ഗ്ഗക്കാര്‍, മനസ്സ് ഇരുട്ടിലേക്ക് വഴുതി വീഴുമെന്ന് തോന്നുന്ന അവസരത്തിലും ഞാനവരെ തിരിച്ചറിഞ്ഞു.

എയര്‍പ്പോട്ടില്‍ നിന്ന് മഞ്ഞ നിറമുള്ള ടാക്സിയില്‍ ഹോട്ടലിലേക്ക് തിരിക്കുമ്പോള്‍ ഭയമായിരുന്നു. മുന്‍പില്‍ വണ്ടിയെ നിയന്ത്രി‍ക്കുന്ന കറുത്തിരുണ്ട അജാനബാഹു ഓരോ പ്രാവശ്യവും സ്റ്റീയറിങ്ങ് വീലില്‍ നിന്ന് കൈയ്യെടുക്കുമ്പോള്‍ തോക്കെടുക്കാവാ‍നാണെന്ന് ഉറപ്പിച്ച് ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. കറുത്ത വര്‍ഗ്ഗക്കാരൊത്തിരിയുള്ളതാണ് ന്യൂയോര്‍ക്കില്‍. വളരെയധികം സൂക്ഷിക്കണം. അവര്‍ പൈസ ചോദിക്കുകയാണെങ്കില്‍ ഒട്ടും മടിക്കാതെ കൊടുക്കണം. തോക്ക് കയ്യിലുള്ളവരാണവര്‍. മനസ്സില്‍ ഉപദേശങ്ങളുടെ റീപ്ലേകള്‍.

ആ മരവിപ്പിലും ഇവര്‍ പേഴ്സ് തട്ടിപ്പറിക്കും എന്ന ചിന്തയാണ് എന്നെ മഥിച്ചത്. മറിഞ്ഞു കിടക്കുന്ന വണ്ടിയില്‍ എന്റെ പാസ്പ്പോര്‍ട്ട്. ഈശ്വരാ! അവരില്‍ ഒരാള്‍ എന്നെ എന്തോ കൊണ്ട് പുതപ്പിക്കിന്നു. ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ആവുമോ? ലക്ഷ്യം വണ്ടിയിലെ സാധനങ്ങള്‍ തന്നെ. തീര്‍ച്ച.

‘മാം, ആര്‍ യൂ ഓക്കേ? വീ വില്‍ കോള്‍ ഫോര്‍ ഹെല്പ്? പ്ലീസ് ഡോണ്ട് മൂവ്.’ പിന്നേയും അവര്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. അവര്‍ സഹായം വിളിച്ചിട്ടുണ്ടെന്നും പോലീസ് വരുമ്പോള്‍ പക്ഷെ അവര്‍ അവിടെ നില്‍ക്കുന്നില്ലായെന്നും മറ്റും.

ഞാന്‍ പതിയേ ഞെരുങ്ങി. നെഞ്ചില്‍ കുമിഞ്ഞ് കൂടിയ എന്നോടുള്ള വെറുപ്പ് ഒന്നും മിണ്ടാനനുവദിച്ചില്ല. അവരെയൊന്നു തൊട്ടു നോക്കണമെന്നു തോന്നി. അമ്മാമ്മേ, പക്ഷെ അവറ്റങ്ങളെ ഞാന്‍ തൊട്ടില്ല.

ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലേക്ക് എത്തുമ്പോള്‍ വണ്ടി മറിഞ്ഞ കഥയും സഹായത്തിനെത്തിയവരുടെ കഥയും ആയിരം തവണയെങ്കിലും ഞാന്‍ ആ‍വര്‍ത്തിച്ചിരുന്നിരിക്കണം. ജീവനുണ്ട് എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തുന്നതു പോലെ.

‘ശരിക്കും കറമ്പന്മാരോ? ഏയ്. അതു ചിലപ്പോള്‍ കറുത്തിരിക്കുന്ന ആരെങ്കിലും ആവും. അല്ലാതെ ശരിയായ കറമ്പന്മാരാവില്ല.’ കൂടെ നിന്നവര്‍ ആണയിട്ടു. ‘അല്ലെങ്കില്‍ അവര്‍ ഉറപ്പായും പേഴ്സ് എടുക്കാന്‍ വന്നതാവും. ഇവിടുത്തെ ജയിലില്‍ തൊണ്ണൂറ് ശതമാനവും ഇവര്‍ തന്നെയാണ്. എന്നിട്ടാ‍ണിനി രക്ഷിക്കാന്‍ വരുന്നത്.’

കൂട്ടച്ചിരികള്‍ക്കിടയില്‍ അവയിലൊരുവന്‍ പുതപ്പിച്ച ഓവര്‍ക്കോട്ട് ഞാന്‍ മുറുക്കെപ്പിടിച്ചു. മുഖം ഓര്‍മ്മയില്ല. നിറം ഓര്‍മ്മയുണ്ട്.

റേസിസ്റ്റ് എന്ന് ക്രുദ്ധയായി ഉറക്കേ അലറിവിളിച്ച് റോസിയാന്റിയുടെ മകള്‍ മുകളിലോട്ട് മരഗോവണി ഇളക്കികുലുക്കി കയറിപ്പോവുന്നത് ഞാന്‍ അല്പം അത്ഭുതത്തോടെ നോക്കിനിന്നു.

ഷീ ഹാസ് എ ബോയ് ഫ്രന്റ് -- ഫ്രാങ്ക്, ഹീ ഈസ് ബ്ലാക്ക്. അടുത്തിരുന്ന കസിന്‍ അടക്കിപ്പിടിച്ച് ചിരിച്ചു. കറുപ്പ് ചിരിക്കാനുള്ളതാണ്, ചിരിപ്പിക്കാനുള്ളതാണ് -- അവള്‍ പത്തു വയസ്സിലേ അത് പഠിച്ചു കഴിഞ്ഞിരിക്കുന്നു.

ആന്റി?

‘അതൊക്കെ ഈ പിള്ളേരു വെറുതെ പറയുന്നതാ മോളേ. അങ്ങിനെയൊന്നും ഇല്ല. ഞാന്‍ അതു അവളെയൊന്നു മനസ്സിലാക്കിപ്പിക്കാന്‍ ഇന്നാളൊരു ദിവസം ഹോസ്പിറ്റലില്‍ കൊണ്ട് പോയിരുന്നു. കറമ്പന്‍ പിള്ളേരെ കാട്ടിക്കൊടുത്തു, മുടി മൊത്തം ചുരുണ്ട്, കറുത്തു പെടച്ച് ഇരിക്കും. ചെറിയ കൊച്ചുങ്ങളൊക്കെ ആണെങ്കിലും ശരി, നമ്മള്‍ക്ക് ഒന്ന് തൊടാന്‍ പോലും തോന്നില്ല. അത്രയും അഴുക്കാണ്.’

വീടിനു വെളിയിലെ ഗ്യാസ് അടുപ്പിലേക്ക് ഭക്ഷണം പാചകം ചെയ്യുവാന്‍ നടക്കുന്നതിനിടയില്‍ റോസിയാന്റി സമാധാനിപ്പിച്ചു. ഞാനും കൂടെ ചെന്നു. പാചകത്തിന്റെ ഇടയില്‍ കടുകു വറുക്കുന്നത് കഥകള്‍ കൊണ്ടാണ്. ഇവിടെ പുതിയതായി എത്തിയ എനിക്ക് എത്ര നിമിഷങ്ങളിലെ വിശേഷങ്ങളാണ് വിളമ്പാന്‍.

‘നീ വന്നപ്പോള്‍ ശ്രദ്ധിച്ചോ? അപ്പറത്തെ വീട്ടില്‍ ഗുജറാത്തികളാണ്. ഭയങ്കര ശല്ല്യമാണ്. ഏതു നേരവും ഭജനയാണ്. ഇപ്പറത്ത് പെന്തക്കോസ്തുകാരും. ആദ്യം വന്നപ്പോ ഈ ഏരിയ മുഴുവന്‍ സായിപ്പായിരുന്നു. ഒരു ശല്ല്യവും ഇല്ല. പിന്നെ അവരൊക്കെ വീട് മാറിപ്പോയി, ഇപ്പൊ ഈ സ്ഥലം മുഴുവന്‍ ഇന്ത്യക്കാരാണ്. വല്ലാത്ത കഷ്ടമാണ്. ഞാന്‍ അതുകൊണ്ട് നല്ല ചാളയൊക്കെ വെളിയില്‍ വെച്ച് വറുത്ത് ആ ഗുജറാത്തിയെ ഓടിക്കാന്‍ നോക്കുന്നുണ്ട്.’ അതും പറഞ്ഞ് ആന്റി ദേഹമാസകലം ഇളകി ചിരിച്ചു. കറമ്പനെ സ്നേഹിക്കുന്ന മകളോടുള്ള പ്രതികാരം പോലെ. ഒരുപാട് തടിച്ച ദേഹമുള്ള മുന്നോട്ടാഞ്ഞ് ചിരിക്കുന്ന റോസിയാന്റി.

അമ്മാമ്മേ, ഓര്‍മ്മയുണ്ടോ റോസിയാന്റിയേ? പെണ്ണിച്ചിരെ കറുത്തുപോയീന്ന് പറഞ്ഞ് കുരിശ് വരപ്പിക്കാന്‍ കൊന്തയും പിടിച്ച് വീട്ട് പടിക്കല്‍ നിന്ന അമ്മാമ്മ, കൊന്ത എന്റെ അമ്മയെ ഏല്‍പ്പിച്ച് വേഗം ഉള്ളിലോട്ട് കയറിപ്പോയത്? ആ റോസിയാന്റിക്കിപ്പോള്‍ റോസാപ്പൂവിന്റെ നിറമാണ്. അമേരിക്കയില്‍ വിരിയുന്ന റോസാപ്പൂവാണ്. അമ്മാമ്മയ്ക്ക് മരിക്കും മുന്‍പ് കാഷ്മീരി കമ്പളി പുതപ്പും വീല്‍ ചെയറും കൊണ്ട് വന്നതാണ് ഈ റോസാപ്പൂ. റോസിയാന്റി വരുമ്പോള്‍ അമ്മാമ്മയ്ക്ക് പള്ളിപ്പെരുന്നാളിന്റെ ഉത്സവമാണ്.

ഞാന്‍ ദേഹത്ത് അറിയാതെ കൈകള്‍ കൊണ്ട് വലകള്‍ തട്ടിമാറ്റി.

‘എന്താ മോളേ? എന്തെങ്കിലും റൂഫില്‍ നിന്ന് വീണോ?. ഇവിടെയൊക്കെ പൊടിയാണ്. വെളിയില്‍ ഞങ്ങള്‍ അധികം ശ്രദ്ധിക്കാറില്ല. നമ്മുടെ മസാല കുക്കിങ്ങിനൊക്കെ വേണ്ടിയാണ് വെളിയില്‍ ഈ ഗ്യാസ് അടുപ്പ് വെച്ചിരിക്കുന്നത് തന്നെ. വീടിന്റെ ഉള്‍ഭാഗം അപ്പോള്‍ നല്ലതായി ഇരിക്കും. സായിപ്പിനൊന്നും നമ്മുടെ മസാല മണം പിടിക്കത്തില്ല.’

മുകളിലത്തെ നിലയില്‍ നിന്ന് ആന്റിയുടെ മകള്‍ ഇറങ്ങിവരുന്നത് ഞാന്‍ ജനാലക്കല്‍ കൂടി കണ്ടു. വസ്ത്രം മാറി എങ്ങോട്ടോ പോവുകയാണെന്ന് തോന്നുന്നു. അവള്‍ക്ക് ഒന്‍പത് മാസം നിറവയറാവുന്നതും അവ‍ളുടെ വയര്‍ മാത്രം കറുപ്പ് നിറം പടരുന്നതും ഒരു മിന്നായം പോലെ എന്റെ മുന്‍പില്‍ തെളിഞ്ഞു വന്നു. ഞാന്‍ പെട്ടെന്ന് തലവെട്ടിച്ചു പോയി. വാതില്‍ വലിച്ചടച്ച് അവള്‍ വെളിയിലേക്ക് ഇറങ്ങുന്നതും റോസിയാന്റി അത് കണ്ടില്ലായെന്ന് നടിക്കുന്നതും അതുകൊണ്ട് തന്നെ എന്റെ മനസ്സില്‍ പതിഞ്ഞില്ല.

റോസിയാന്റി പിന്നേയും കഥകള്‍ തുടര്‍ന്നു. എനിക്ക് ഒന്നും മനസ്സിലാവാത്ത ഏതോ ഭാഷയില്‍ റോസിയാന്റി തുടര്‍ന്നു കൊണ്ടിരുന്നു. റോസിയാന്റിയില്‍ നിന്ന് കണ്ണുകളെടുക്കാതെ ഞാന്‍ പതിയേ തലയാട്ടിക്കൊണ്ടും.

‘ആന്റീ, ഇവിടുന്ന് ഡിസിക്ക് എത്ര ഡ്രൈവുണ്ടാവും?’

‘നാലു മണിക്കൂറോ മറ്റോ. എന്ത്യേടീ?’

‘സീതേ കാണാന്‍ പോണമായിരുന്നൂ. ഞാനവള്‍ക്ക് വേണ്ടി കൊണ്ടു വന്ന ഒരു ചെറിയ പൊതിയുണ്ട്.’

‘ആ, അത് ശരി. ഞാന്‍ നിന്റെ സീതയെ ഇവിടെ വെച്ച് കണ്ടിട്ടുണ്ട്.’ ആന്റി ഉച്ചത്തില്‍ ചിരിക്കുവാന്‍ തുടങ്ങി, കൈകള്‍ തുടയില്‍ പതിയെ താളത്തില്‍ അടിച്ച്.

‘നിനക്കോര്‍മ്മയുണ്ടോ അന്ന് ഞാന്‍ നിന്റെ വീട്ടില്‍ ഉണ്ടായിരുന്നപ്പോള്‍, അവരുടെ അച്ഛനും അമ്മയും ചായയൊഴികെ ഒന്നും കഴിക്കാന്‍ കൂട്ടാക്കത്തത്?’ ഞാന്‍ നിസ്സഹായതയോടെ ആന്റിയെ നോക്കി.

‘എന്നിട്ട് അവരെ ഇവിടെ കണ്ടപ്പൊ ഞാന്‍ പിടിച്ചു നിറുത്തി ചോദിച്ചു. അവരേത് ഫ്ലൈറ്റിലാ വന്നതെന്ന് നിനക്ക് അറിയുമോ? എമിറേറ്റ്സിന്റെ ഫ്ലൈറ്റാണ്.’ ചിരിക്കിടയില്‍ കഥ മുഴുമുപ്പിക്കാന്‍ ആന്റി പാടുപെടുന്നുണ്ടായിരുന്നു.

വീട്ടില്‍ അമ്മ കൊപ്രയാക്കി ഉണക്കാന്‍ പാ‍യില്‍ കൊത്തിയരിഞ്ഞിടുന്ന തേങ്ങയ്ക്ക് മുകളില്‍ ഒരു നേരിയ വലയിടും. ആ വല ഞങ്ങള്‍ കുട്ടികള്‍ ദേഹത്ത് പുതച്ച് ആളുകളെ ഭയപ്പെടുത്തും. റോസിയാന്റിക്ക് എവിടുന്ന് കിട്ടി ആ വല?

‘എന്നിട്ടില്ലേടീ ഞാന്‍ ഒന്നുമറിയാത്തതുപോലെ അവരോട് ചോദിച്ചു, എമിറേറ്റ്സില്‍ എന്തായിരുന്നു ഭക്ഷണമൊക്കെ എന്ന്? എന്തോ പുലാവ് ആയിരുന്നു എന്ന്. അപ്പൊ അവര്‍ക്കൊക്കെ ഏഴു കടലും കടന്ന് അമേരിക്കയിലോട്ട് വരുമ്പോള്‍ മേത്തന്മാരുടെ അരിയാഹാരം വരെ കഴിക്കാം, പക്ഷെ നമ്മുടെ വീട്ടില്‍ നിന്ന് അന്ന് കഴിച്ചില്ല. എന്താ അതുങ്ങളുടെയൊക്കെ ഹിപ്പോക്രിസി. അല്ലേ? എന്നിട്ട് എന്റെ ആക്കിയുള്ള ചിരി കണ്ടപ്പോള്‍ സീതയ്ക്കും അവരുടെ വീട്ടുകാര്‍ക്കും കാര്യം മനസ്സിലായി എന്ന് തോന്നുന്നു, അവര്‍ വേഗം സ്ഥലം കാലിയാക്കി.’

ചോറ് കഴിക്കുന്നതിന്റെ ഭാഗമായി അവസാനമായി തൈര് ചോറില്‍ കൂട്ടി കഴിക്കുന്നതിനു മുന്‍പ് സീത അടുത്തുള്ള വെള്ളം നിറച്ച പാത്രത്തില്‍ വിരലുകള്‍ മുക്കും. പാത്രത്തിനു ചുറ്റും അല്പം വെള്ളം തളിക്കും. പതിനേഴ് വയസ്സില്‍ സീത കാണിക്കുന്നതെല്ലാം നോക്കി നില്‍ക്കുന്നത് എനിക്ക് എന്തൊരിഷ്ടമായിരുന്നു.

പിന്നീടൊരിക്കല്‍ ഒരു പാത്രത്തില്‍ ചോറ് വിളമ്പി സീത അത് നിലത്ത് അല്പം ദൂരെ തറയില്‍ ഇരിക്കുന്ന സ്ത്രീയുടെ അടുത്തേയ്ക്ക് നിരയ്ക്കി വെക്കുന്നത് കണ്ടു.

അതാരാണ് സീതേ?

അമ്മയാണ്

അമ്മയെ എന്തിനു നിലത്ത് ഇരുത്തുന്നത് ഇത്രയും വലിയ വീട്ടില്‍?

‘കടുവളേ, ഉനക്കൊന്നുമേ പുരിയാത്, ഇങ്കൈ അപ്പിടിതാന്‍.’ സീത തലയില്‍ കൈവെച്ച് എന്നെ കളിയാക്കി.

ഉനക്ക് ഒരു ഹിന്ദു പേര് കണ്ട് പിടിക്കാം. ലക്ഷ്മി. പാട്ടിക്ക് പുടിക്കും.

എനിക്ക് തിരിച്ച് ഹോസ്റ്റലില്‍ പോകണം സീതേ. വല്ലാത്ത വിമ്മിഷ്ടം. അവളെന്നെ മുറുക്കെ പുണര്‍ന്ന് മൂര്‍ദ്ധാവില്‍ ചും‌ബിച്ചു. സോറീ ഡാ കണ്ണാ, നിനക്ക് നൊന്തോ?

ഇല്ല
ഇല്ല
ഇല്ല

നോവല്ല സീതേ. നോവല്ല, തലയുടെ പുറകില്‍ എന്തോ പതിയേ പൊന്തി വരുന്നതുപോലെ. നീ തടവി നോക്കൂ. ചെറുതായി ഒരു തളര്‍ച്ച. എന്തോ എന്നെ വരിഞ്ഞു മുറുക്കുന്നതുപോലെ. നിശബ്ദതയ്ക്ക് വാള്‍മുനയുടെ മൂര്‍ച്ച. കണ്ണുകളില്‍ ഒരായിരം വര്‍ഷങ്ങളുടെ ചിതലുകള്‍. ശ്വാസത്തിനു തീകെട്ടടങ്ങിയ ചാരത്തിന്റെ കരിഞ്ഞ ഗന്ധം.

‘എനിക്ക് പോകണ്ട ആന്റി. ഇവിടുന്ന് കൊരിയര്‍ അയക്കാം.’

‘അയ്യോ, എടീ അതിനിപ്പോ എന്താ? അതൊക്കെ ഒരു തമാശ അല്ലേ? നമുക്ക് പോകാം. നാലു മണിക്കൂറല്ലേ ഉള്ളൂ. നിനക്ക് ഡിസിയും കാണാം.’

‘വേണ്ട ആന്റി. ഞാന്‍ വെറുതേ ചോദിച്ചതാ.’

പിന്നീടെപ്പോഴെങ്കിലും ഞാനും സീതയും മാത്രമുള്ളപ്പോള്‍, ഞങ്ങള്‍ മാത്രമുള്ള ഒരു ലോകത്തില്‍ വെച്ച് വര്‍ഷങ്ങളായി കാണാതെയിരുന്ന കൂട്ടുകാരിയെ എനിക്ക് പുണരണം, ഒരിക്കലും പിടി വിടാതെ, ഇറുക്കെ ശ്വാസം മുട്ടിച്ച്.


പിന്നീടൊരിക്കല്‍:
'ഉവ്വോ? ശരിക്കും രക്തം വരോ?'

'പിന്നല്ലാണ്ട്, അമ്മാവനറിയാമത്. മന്ത്രം ചൊല്ലി നിലത്ത് കുത്തിയാല്‍ അപ്പൊ ചുടുചോരയാ ചിന്താ...ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.'

'റിയലി? ക്രിസ്ത്യാനികളേം അങ്ങിനെ ചെയ്യോ നിങ്ങള്‍?'

27 പ്രതികരണങ്ങള്‍:

പാമരന്‍ said...

എന്താ പറയാ.. വളരെ ഇഷ്ടപ്പെട്ടു..

വിന്‍സ് said...

ഹോ എന്തൊരുഗ്രന്‍ പോസ്റ്റ്. ഇഞ്ചി പെണ്ണിന്റെ ഒരു പാടു പോസ്റ്റൊന്നും ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ വായിച്ചതില്‍ ഏറ്റവും ബെസ്റ്റ് പോസ്റ്റ് ഇതു തന്നെ.. മനോഹരം. ഒരു പക്ഷെ പതിനൊന്നിലും പന്ത്രണ്ടിലും ഞാന്‍ പഠിച്ചതു 95% മാനത്തിലേറെ കറമ്പന്മാര്‍ ഉള്ള സ്കൂളില്‍ ആയതു കൊണ്ടാകം. നല്ല മനസ്സുള്ളവരുടെ ഹൃദയത്തില്‍ നിറമില്ല എന്നു മനസ്സിലാക്കി തന്നിരുന്നു ആ രണ്ടു വര്‍ഷക്കാലം.

ബിന്ദു said...

കൊള്ളാം, വളരെ വളരെ ഇഷ്ടമായി. :)

രാജ് said...

അകവും പുറവുമായി പടരുന്ന എട്ടുകാലിയുടെ വലക്കണ്ണികള്‍ അറുത്തുമുറിച്ചു നിറമില്ലാത്ത ഒരു ഏകതയിലേയ്ക്ക് കുതിക്കവേ കൃസ്ത്യാനി എന്ന ഐഡന്റിയെപ്പറ്റി ആകുലപ്പെട്ടതെന്തിനാവോ?

ഭയം എല്ലാ ഏകതാസങ്കല്പങ്ങളേയും കാലഹരണപ്പെടുത്തിക്കൊണ്ടു മനുഷ്യനെ മറ്റൊരു എട്ടുകാലിവലയുടെ ജാഗ്രതയിലേയ്ക്ക് തിരിച്ചെറിയുന്നെന്നോ?

അഭയാര്‍ത്ഥി said...

Fantastic.
Usually writers are born to known with a single creation and that entity is impersonated in many of their further creations. ( Ref : Arundhathi Roy’s “God of small things” preface quote:- Never again a story will be told as though it is the only one)

This story is an exception.

Years back inchi was small shrub bud. Through years she has grown to sky like an oak, and bearing more and more sweet plump fruits in her blogs.

Sorry for the manglish.

Haree said...
This comment has been removed by the author.
Haree said...

വളരെ ഇഷ്ടമായി. :)

തങ്ങളോട് കാണിക്കുന്ന വിവേചനത്തോട് അസഹിഷ്ണുത തോന്നുമ്പോള്‍ തന്നെ, മറ്റുള്ളവരോട് വിവേചനം കാട്ടുന്നതില്‍ ഒരു മടിയുമില്ല. എന്തൊരു വിരോധാഭാസം!

മുന്‍പ്, പിന്നീടൊരിക്കല് - ഈ രണ്ടു ഭാഗവും എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല... :(
--

Anonymous said...

me too hari

സുനീഷ് said...

മനോഹരം... എട്ടുകാലി എന്ന രൂപകം ഇഷ്ടപ്പെട്ടു...
പക്ഷേ ചിലയിടത്തൊക്കെ മലയാറ്‌റൂരിന്‌റെ കഥ പോലെ തോന്നി, തമിഴ് സംഭാഷണങ്ങള്‍ കൊണ്ടാകാം. :)

Radheyan said...

കഥ നന്ന്.

സജീവ് കടവനാട് said...

അറിയാതെ തലക്കുപുറകിലൊന്നു തപ്പി നോക്കി. ഏയ്...

ചീര I Cheera said...

വളരെ വളരെ ഇഷ്ടമായി ഇഞ്ചീ..

എനിയ്ക്കും എട്ടുകാലിയുടെ ‘രൂപകം‘ വളരെ ഇഷ്ടപ്പെട്ടു.
പിന്നെ, ഈ ഭാഗവും..
“ഞാന്‍ പതിയേ ഞെരുങ്ങി. നെഞ്ചില്‍ കുമിഞ്ഞ് കൂടിയ എന്നോടുള്ള വെറുപ്പ് ഒന്നും മിണ്ടാനനുവദിച്ചില്ല.
അവരെയൊന്നു തൊട്ടു നോക്കണമെന്നു തോന്നി. അമ്മാമ്മേ, പക്ഷെ അവറ്റങ്ങളെ ഞാന്‍ തൊട്ടില്ല.“

അവസാനത്തെ ഭാഗം രാജ് പറഞ്ഞതാണോ ഇനി?

ആ തമിഴ് ..
“തമിഴറിയോ?“. അല്ല ഈ സീതയേ മുന്‍പും വായിച്ച നല്ലൊരോര്‍മ്മ! :)

Siji vyloppilly said...

വളരെ നന്നായി

Satheesh said...

വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. നന്ദി

ശെഫി said...

ഹൊ വല്ലാതെ ഇഷ്ടപ്പെട്ടു പൊയീ ഈ പോസ്റ്റ്. ഒരു വല എന്നെ വരിഞു മുറുക്കുന്നു. ഞാനും കുതറി നോക്കട്ടെ

Roby said...

ഇഞ്ചീ,
ബ്ലോഗിലെ കഥാവായന ചുരുക്കമാണെങ്കിലും ഇത് മുയുവന്‍ വായിച്ചു. ഇഷ്‌ടപ്പെട്ടു...

ദൈവം said...

എട്ടുകാലികള്‍ ഇണകളെയും വെച്ചെക്കില്ല

annie said...

വളരെ വളരെ നന്നായിട്ടുണ്ട്‌ ഇഞ്ചീ..

Jayarajan said...

വായിച്ചു. കുറച്ചൊക്കെ മനസ്സിലായി; നന്നായിരിക്കുന്നു! ഇനിയും ഒന്നൂടൊന്ന് മനസ്സിരുത്തി വായിക്കണം.

സു | Su said...

ഓരോ അവസ്ഥകളിലും ഓരോ ചിന്തകള്‍.

എനിക്കീ കഥ ഇഷ്ടമായി.

അരവിന്ദ് :: aravind said...

ഇപ്രാവിശ്യം പഴയ ഫോമിലായല്ലോ!ഇഷ്ടപ്പെട്ടു.

(അല്ല, ഈ പോസ്റ്റൊന്നും അഗ്രിഗേറ്ററില്‍ കാണുന്നില്ലല്ലോ?)

ഞാന്‍ ഇരിങ്ങല്‍ said...

ഇഞ്ചി ടീച്ചറേ..
താങ്കളുടെ കഥ വായിക്കണം എന്ന് ആദ്യമൊക്കെ വിചാരിക്കാറുണ്ടായിരുന്നു. ചിലവ കനമുള്ളതും ഇല്ലാത്തതും കാണും. അത് എവിടേയും പതിവാണല്ലോ. പക്ഷെ ഈ കഥ ഞാന്‍ കണ്ട ഒരു ഇറ്റാലിയന്‍ സിനിമയുടേതു പോലെ തോന്നിച്ചു. പേര് ഓര്‍ക്കാത്തതു കൊണ്ട് എന്തെങ്കിലും ആരോപണം ഉന്നയിക്കാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. താ‍ങ്കള്‍ എഴുതിയത് തന്നെ ആയിരിക്കും.

മലയാളത്തിലും ഈ കഥകള്‍ പലപ്പോഴായി വന്നിട്ടുണ്ട് അതു കൊണ്ട് പുതുമ തോന്നിയതും ഇല്ല.
എട്ടുകാലി എന്ന ബിംബം താങ്കള്‍ ഉപയോഗിച്ചതു പോലും ഇല്ല. ശ്രദ്ധ മറ്റ് ചില കാര്യങ്ങള്‍ പറഞ്ഞ ഫലിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കഥയില്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം താങ്കള്‍ മറന്നു അല്ലേ...

അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കറുത്ത വര്‍ഗ്ഗക്കാരെ മാറ്റി നിര്‍ത്തുന്ന പതിവുണ്ടെന്ന് കേട്ടിട്ടുണ്ട് എന്നാല്‍ അതിനേക്കാള്‍ ഇന്ത്യക്കാരെ മാറ്റി നിര്‍ത്താറുണ്ടെന്നാണ് കേട്ടിരിക്കുന്നത്.

ബ്ലോഗില്‍ ഒരു പുതുമ കാണുമെങ്കിലും മലയാള കഥയില്‍ ഈ കഥ ഒന്നും തരുന്നില്ല. താങ്കളോടുള്ള ഒരു സ്നേഹം കൊണ്ട് മുഴുവനും വായിച്ചു. ഇതിലും നല്ല കഥ താങ്കള്‍ എഴുതിയിട്ടുണ്ട്.

വാക്കുകളിലെങ്കിലും ഒരു പുതുമ, അവതരണത്തിലെങ്കിലും ഒരു മാറ്റം, വായനയില്‍ ഒരു ഏകതാനത ഒക്കെ വരുത്തണം. അല്ലെങ്കില്‍ “ 'വേണ്ടാ സീതേ. ഞാന്‍ വരുന്നില്ല. നിന്റെ പാട്ടിക്കൊക്കെ ഇഷ്ടാവോ? ഞാന്‍ മീറ്റൊക്കെ കഴിക്കുന്ന ആളല്ലേ? അതും നിന്റെ എന്നും പൂജയും മറ്റുമുള്ള വീട്ടില്‍...' എന്നു പറയുന്ന ഒരു കഥാപാത്രം 25 കൊല്ലം മുമ്പ് മാത്രേ ഉണ്ടാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

നന്നാവും. കൂടുതല്‍ എഴുതി പഠിക്ക്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അപര്‍ണ്ണ said...

കറുത്തവര്‍ നമ്മളെ 'കോക്കനട്ട്‌' എന്നു വിളിക്കും എന്ന് വായിച്ചിട്ടുണ്ട്‌ എവിടെയോ. അകമേ വെളുപ്പും പുറമെ കറുപ്പും. അതാണോര്‍മ്മ വന്നത്‌.
എട്ടുകാലി വല കാണുമ്പോള്‍ സിമിയുടെ ചിലന്തിക്കഥ ഓര്‍മ്മ വരും. ഇവിടിപ്പോ വേറൊരു ചിലന്തി. :)

Anonymous said...

ഒരു ആരോപണം ഉന്നയിക്കാന്‍ ആരോ വന്നാരുന്നല്ലോ. മോഷണം, അല്ലേ. കഴിഞ്ഞു കഥ.

ഈ മോഷണത്തിന്റെ ഡെഫനിഷന്‍ എന്താണെന്നുകൂടി അറിഞ്ഞിരുന്നേല്‍ കുറേ മോഷ്ടാക്കളെ പിടിച്ച് തുറുങ്കിലിടാനുണ്ടായിരുന്നു.ഒന്നു പറഞ്ഞുതരൂ മാഷേ.

ആകെ മുപ്പത്തിചില്ല്വാനം നാടകീയസന്ദര്‍ഭങ്ങളേ ഫൂമിമലയാളത്തിലൊള്ളെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ടത്രേ. ഫാക്കിയെല്ലാം കളവാണെന്നേ. എന്തിര് പറയണ് മോഷ്ടാക്കളെ തട്ടി നടക്കാന്മേല. പോലീസേമാന്മാര്‍ക്കും ചില്ലറ പണിയാകട്ടെ!

ഡാലി said...

ഇഞ്ചി, വളരെ പ്രസക്തമായ വിഷയം. ഭക്ഷണശീലങ്ങള്‍ വളരെയധികം പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, കാളയെ തിന്നുന്നവരെ വെട്ടിക്കൊലന്‍ പോലും തുന്ന്നിയുന്ന ഈകാലത്ത് കാളയിറച്ചി തിന്നുന്ന കൃസ്ത്യാനി ഐഡിറ്റി ചിലന്തി വലയ്ക്കുള്ളില്‍ കുരുങ്ങുമെന്ന് നാം പേടിച്ച് തുടങ്ങിയോ?

ഇരിങ്ങലെന്താണു ഈ കഥാപാത്രം 25 കൊല്ലം മുന്നേ ഉള്ളതാണെന്നു പറഞ്ഞതാവോ? ഇവിടെ പുതുതായി വന്ന ഒരു തെലുങ്കു ബ്രാഹ്മണ കുടുമ്പം മറ്റ് വീടുകളില്‍ നിന്നും ചായ മാത്രമേ കുടിക്കൂ. അത്കൊണ്ട് തന്നെ അവരുടെ പൂജേം മറ്റുമുള്ള വീട്ടില്‍ പോകാന്‍ ഞങ്ങള്‍ക്ക് കുറച്ചേറെ മടിയാണു. (ബീഫ് ആസ്വദിച്ച് കഴിക്കുന്ന ബ്രാഹ്മണരും ഇവിടെ ഉണ്ട്).

നാള്‍ക്കു നാള്‍ ഈ വിഷയം വഷളായി വരുകയാണു. കൃസ്ത്യന്‍ കല്യാണത്തിനു വന്ന് പോര്‍ക്ക് നല്ല അസ്സലായി കഴിച്ചീട്ടു, ആ കണവ തോരനു ഉഗ്രന്‍ സ്വാദ് എന്നൊരമ്മച്ചി. അതു കണവ തോരനല്ല, പോര്‍ക്ക് ഉലര്‍ത്തിയതാണ് എന്ന് പറഞ്ഞപ്പോള്‍ കല്യാണ പന്തലില്‍ വച്ച് തന്നെ ഛര്‍ദ്ദി. സ്വാദല്ല, പോര്‍ക്ക് എന്ന വാക്കാണ് പ്രശ്നം.മറ്റുള്ളവരുടെ ആഹാര ശീലങ്ങള്‍ക്കുമേലുള്ള ഛര്‍ദ്ദില്‍ കൂടി കൂടി വരുമ്പോല്‍ ഈ വിഷയം പ്രസക്തമല്ലാതീരിക്കുന്നതെങ്ങനെ?

simy nazareth said...

good work! valare nannayi.

absolute_void(); said...

നല്ല പോസ്റ്റ്.

मे माँस खाता हुं । में गाय का मांस खाता हुं । लैकिन मे ब्राह्मिण हुं ।

എന്നു് സുധീരം പ്രസംഗിച്ച ജെ.എന്‍.യുവിലെ പഴയ എ.ഐ.എസ്.എ നേതാവു് ഷഹീദ് ചന്ദ്രശേഖരനെ ഓര്‍മ്മവരുന്നു.