2008-01-17

പവര്‍കട്ട്

അപ്പന്‍ ടെക്സ്റ്റ്ബുക്ക് റൊമാന്റിക്ക് ആയിരുന്നു. അപ്പന്‍ റൊമാന്റിക്ക് ആവാന്‍ നോക്കിയ നേരത്ത് അമ്മ പിള്ളേരെ ഉരച്ച് കഴുകിയും പഠിപ്പിച്ചും തീറ്റിച്ചും നടന്നു. ഇരുപത്തഞ്ചാം വാര്‍ഷികത്തിനു അതുകൊണ്ട് തന്നെ ടെക്സ്റ്റ്ബുക്കിലുള്ള പോലെ അപ്പന്‍ അമ്മയ്ക്ക് നേര്‍ത്ത കൊത്തുപണികളുള്ള വെള്ളി തട്ടം വാങ്ങിക്കൊടുത്തു. അന്നെനിക്ക് ഇരുപത് വയസ്സുള്ളതുകൊണ്ട് അപ്പന്റെ റൊമാന്‍സ് എനിക്ക് പിടികിട്ടി. അമ്മ എന്ത് സമ്മാനം കിട്ടിയാലും അത് ദൈവത്തിന്റെ മുന്നില്‍ കൊണ്ട് വെയ്ക്കും, മകന്റെ അപ്പോയിന്റ്മെന്റ് ലെറ്റര്‍ മുതല്‍ പുതിയ റേഷന്‍ കാര്‍ഡ് വരെ. അങ്ങിനെ ഇതും കൊണ്ട് വെച്ചു. പവര്‍കട്ട് സമയത്താണ് വീട്ടില്‍ കുരിശ് വരയ്ക്കുന്നത്. അന്ന് പവര്‍കട്ട് അടിച്ച നേരത്ത് അമ്മ അമ്മയുടെ കരിപിടിച്ച് കുറുകിയ വളഞ്ഞ മെഴുകുതിരികളെല്ലാം കൊണ്ട് ആ വെള്ളിപാത്രത്തിന്റെ മുകളില്‍ കത്തിച്ചു വെച്ചു. ‘നല്ല പാത്രം മെഴുകുതിരികളെല്ലാം വെക്കാന്‍’ എന്ന് ഒരാത്മഗതവും അമ്മ. അപ്പന്റെ നെഞ്ചും മുഖവും മെഴുകുതിരി പോലെ ഉരുകുന്നത് ഞാന്‍ നോക്കി നിന്നു. അതേപ്പിന്നെയാണ് രണ്ട് മൂന്ന് വര്‍ഷമായി അമ്മ ചോദിച്ചോണ്ടിരുന്ന ജെനറേറ്റര്‍ ഞങ്ങളുടെ വീട്ടില്‍ വന്നത്.

5 പ്രതികരണങ്ങള്‍:

ബിന്ദു said...

പാവം അപ്പ. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതമ്മയുടെ ഒരു നമ്പറായിരുന്നല്ലേ?

krish | കൃഷ് said...

മെഴുകുതിരി വെക്കാന്‍ പുതിയ പാത്രം കിട്ടിയ സന്തോഷത്തിലാ അമ്മ.. :)

ഉപാസന || Upasana said...

:)

സജീവ് കടവനാട് said...

ചാത്തന്‍ കലക്കി. :)
വല്ല്യക്ഷരം വല്ല്യ സുഖമില്ലപ്പാ...